ഹൈദരാബാദ്: വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതി. 21 കാരിയാണ് സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്നും അതുകൊണ്ടാണ് താന്‍ വീടു വിട്ടിറങ്ങിയതെന്നും കോടതിയില്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തെലങ്കാന സ്വദേശികളായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പഠനം മുടക്കി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമോ എന്നതില്‍ ഭയന്ന് യുവതി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 21 കാരിയുടെ ആവശ്യം ഭരണഘടനപരമായി കണക്കാക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിനുള്ളിലാണെന്നാണ് കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളുടെ ആഗ്രഹത്തിന് വേണ്ടി മുംബൈയില്‍ താമസിക്കുന്ന യുവതിയെ വിവാഹം കഴിക്കാനോ വീട്ടിലേയ്ക്ക് മടങ്ങാനോ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
താമസം, വിവാഹം, ഉപരിപഠനം എന്നിവ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. മാതാപിതാക്കള്‍ക്ക് ഇതില്‍ അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘൂഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അടിവരയിട്ടു പറഞ്ഞു. 'അവള്‍ക്ക് 21 വയസ്സ് പ്രായമുണ്ട്, പ്രായപൂര്‍ത്തിയായവളാണ്. എവിടെ താമസിക്കണം, വിവാഹം കഴിക്കണോ വേണ്ടയോ, ഉപരിപഠനം നടത്തണോ എന്നൊക്കെ തീരുമാനിക്കാന്‍ അവള്‍ക്ക് നിയമപരമായി അര്‍ഹതയുണ്ട്. ഇവയെല്ലാം വ്യക്തിപരമായ തെരഞ്ഞെടുപ്പുകളും ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങളുടെ ഭാഗവുമാണ്. അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കാന്‍ മാതാപിതാക്കള്‍ക്കോ ഭരണകൂടത്തിനോ കഴിയില്ല,' കോടതി നിരീക്ഷിച്ചു.
കുടുംബാംഗങ്ങളില്‍ നിന്നുള്ള ഭീഷണികളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. തന്നേക്കാള്‍ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള ബന്ധുവിനെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും, ഉപരിപഠനം നടത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി ജൂണ്‍ 15-നാണ് യുവതി ഹൈദരാബാദിലെ വീടുവിട്ടിറങ്ങിയത്. തന്റേത് കടുത്ത യാഥാസ്ഥിതിക കുടുംബമാണെന്നും തന്റെ ആശയങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലായിരുന്നുവെന്നും വൈകാരികമായ പീഡനങ്ങള്‍ക്ക് താന്‍ ഇരയായിരുന്നുവെന്നുമുള്ള യുവതി കോടതിയില്‍ പറഞ്ഞു. മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജഡ്ജിമാര്‍ മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ചേംബറില്‍ വെച്ച് യുവതിയുമായി സംസാരിച്ചു. ആരുടെയും നിര്‍ബന്ധപ്രകാരമല്ല അവള്‍ ഈ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി. മുംബൈയിലെ ഒരു എന്‍ജിഒയില്‍ ജോലി ചെയ്യുകയാണെന്നും പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും ഓണ്‍ലൈന്‍ റിവ്യൂവര്‍ എന്ന നിലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. വീട്ടിലേക്ക് മടങ്ങാനോ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കാനോ താല്പര്യമില്ലെന്ന് യുവതി കോടതിയോട് ആവര്‍ത്തിച്ചു. കോടതി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പ്രത്യേകം സംസാരിക്കുകയും, പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിക്കില്ലെന്നും അവളുടെ ഉപരിപഠനത്തിന് തടസ്സം നില്‍ക്കില്ലെന്നും കാണിച്ചുള്ള അവരുടെ സത്യവാങ്മൂലം സ്വീകരിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates