Abhijit Deepke, Cockroach Janata Party  Samakalika Malayalam
India

വിദേശപഠനം സ്കോളർഷിപ്പും വായ്പയും വഴി; ആസ്തി അന്വേഷണ ആവശ്യത്തിന് മറുപടിയുമായി അഭിജീത് ദീപ്കെ

അച്ഛന്റെ വരുമാനത്തെ ചോദ്യം ചെയ്ത് ആർടിഐ പ്രവർത്തകൻ; രാഷ്ട്രീയ പ്രചാരണമെന്ന് കോക്രോച്ച് ജനതാ പാർട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നുള്ള സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസം താൻ പൂർത്തിയാക്കിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. കുടുംബത്തിന്റെ നിഗൂഢമായ സ്വത്ത് ഉപയോഗിച്ചാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, നിലവിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിപ്കെ കാര്യങ്ങൾ വ്യക്തമാക്കിയത്.

അഭിജീത് ദീപ്കെയുടെ പിതാവും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിരമിച്ച ജൂനിയർ എഞ്ചിനീയറുമായ ഭഗവാൻറാവു ദീപ്കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സൂറത്ത് ആസ്ഥാനമായുള്ള ആർ.ടി.ഐ പ്രവർത്തകൻ അമിത് തിവാരി മഹാരാഷ്ട്ര സർക്കാരിന് പരാതി നൽകിയിരുന്നു. പ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ഒരു സർക്കാർ ജീവനക്കാരന് മക്കളുടെ അമേരിക്കയിലെ പഠനം എങ്ങനെ സാമ്പത്തികമായി താങ്ങാൻ കഴിഞ്ഞു എന്നായിരുന്നു തിവാരിയുടെ ചോദ്യം.

ഭാവിയിലെ പാർട്ടി പ്രവർത്തനങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗിനെയാണ് ആശ്രയിക്കുകയെന്നും ജനങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന ഓരോ രൂപയിലും സുതാര്യത ഉറപ്പാക്കുമെന്നും ദീപ്കെ അഭിമുഖത്തിൽ പറഞ്ഞു. ഡൽഹിയിൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങൾക്ക് സാധാരണക്കാരായ ജനങ്ങളാണ് ഭക്ഷണവും വെള്ളവും നൽകി പിന്തുണച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മക്കളും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരായതിനാൽ ചില ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ രഹസ്യമായി സമരത്തിന് പിന്തുണ നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

സമരത്തിനിടെ അറസ്റ്റിലായ പ്രക്ഷോഭകർക്ക് സൗജന്യ നിയമസഹായം നൽകാനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ ഒരു കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകൾ കൂടുതൽ ചർച്ചയായതും ആർ.ടി.ഐ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും ജിഎസ്ടി അധികൃതരെയും സമീപിച്ചതും.

സിജെപിയുടെ നിയമപരമായ നിലനിൽപ്പിനെയും കപിൽ സിബൽ പ്രഖ്യാപിച്ച നിയമസഹായ ഫണ്ടിന്റെ നികുതി പ്രത്യാഘാതങ്ങളെയും ചോദ്യം ചെയ്താണ് അമിത് തിവാരി കേന്ദ്ര അധികൃതർക്ക് കത്തെഴുതിയത്. എന്നാൽ, ആർ.ടി.ഐ പ്രവർത്തകൻ വ്യക്തിപരമായി അഭിജീത് ദീപ്കെയെ ലക്ഷ്യമിടുകയാണെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യങ്ങളാണെന്നും സിജെപി വക്താവ് വൈഷ്ണവി ഗൗർ പ്രതികരിച്ചു.

Cockroach Janta Party founder Abhijeet Dipke clarified that his US education was funded via a Boston University scholarship and an education loan, rejecting claims of unexplained family wealth following an RTI activist's probe demand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് ദിവസം കൊണ്ട് പെയ്തത് 245 ശതമാനം അധിക മഴ; പത്തനംതിട്ടയിലും കോഴിക്കോട്ടും റെക്കോർഡ് പെയ്ത്ത്; മേഘവിസ്ഫോടനമല്ലെന്ന് വിലയിരുത്തൽ

പിഎം ശ്രീ: യുഡിഎഫിന് കേന്ദ്രത്തോട് വിധേയത്വം; എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ രാജന്‍

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി; യാത്രക്കാരി മരിച്ചു

'തുടർഭരണം തെറ്റാണെന്ന് എം കെ സാനുവിന് തോന്നിയില്ല, വലതുപക്ഷത്തിന്റെ കൈയടിക്കായി നിന്നു കൊടുത്തില്ല'; സച്ചിദാനന്ദനെതിരെ ഒളിയമ്പെയ്ത് പിണറായി

ബുംറ പുറത്ത്; ജമ്മു കശ്മീർ സ്റ്റാർ പേസർ ആദ്യമായി ഇന്ത്യൻ ടീമിൽ