ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ പിന്തുണ ആവശ്യമില്ലെന്നു വ്യക്തമാക്കി കോൺഗ്രസ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ ആണ് ടിവികെ പിന്തുണ വേണ്ടെന്നു പറഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിർമാതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കാണ് കോൺഗ്രസിന്റെ മറുപടി.
'ഞങ്ങളുടെ പ്രവർത്തരെ നോക്കു. അവർക്ക് ഇതിനോടകം തന്നെ ഊർജം കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ആവശ്യമായ ബൂസ്റ്റ്, ഹോർലിക്സ്, ബോൺവിറ്റ എന്നിവ തരുന്നുണ്ട്'- അധ്യക്ഷൻ വ്യക്തമാക്കി.
കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ടെന്നും എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടിയെന്നും എന്നാൽ മറ്റ് പാർട്ടികൾക്ക് പിന്തുണ നൽകുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിജയ് അവരെ പിന്തുണയ്ക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും തയ്യാറാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം ഭാവിയിൽ കോൺഗ്രസ്- ടിവികെ സഖ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകളും പുറത്തു വന്നിട്ടുണ്ട്. നിലവിലെ സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം വഷളായേക്കാം എന്ന സൂചനകളുണ്ട്. നാലാം തവണയും വിജയിക്കുകയാണെങ്കിൽ അധികാരം പങ്കുവെക്കാൻ ഡിഎംകെ തയ്യാറായില്ലെങ്കിൽ നിലവിലെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയേക്കുമെന്നാണ് വിലയിരുത്തൽ.
2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെയുമായി ചേർന്ന് കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ കോൺഗ്രസുമായി അധികാരം പങ്കിടാൻ ഡിഎംകെ ഇതുവരെ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates