ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് കസ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.
സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. 'അറപ്പുളവാക്കുന്ന' പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.' രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.
പ്രതിഷേധം കനത്തതോടെ ഉദയനിധി മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates