ന്യൂഡൽഹി: വീടിന് മുന്നിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകാരി വില്ലേജിൽ താമസിക്കുന്ന സി. വിക്രം സിങ് (54) ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ടുപേരെ സൺലൈറ്റ് കോളനി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ട വിക്രം സിങ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കിലോകാരി വില്ലേജിലെ അപ്പാർട്ട്‌മെന്റിലാണ് താമസം.
പുലർച്ചെ വീടിന് താഴെ ഒരു സംഘം ആളുകൾ പരസ്യമായി മദ്യപിക്കുകയും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെയാണ് വിക്രം സിങ് താഴേക്ക് ഇറങ്ങിച്ചെന്ന് ഇത് ചോദ്യം ചെയ്തത്. ഒച്ചവെക്കാതെ പിരിഞ്ഞുപോകണമെന്ന് ഇയാൾ ആവശ്യപ്പെട്ടതോടെ സംഘം പ്രകോപിതരാവുകയായിരുന്നു. തുടർന്ന് എട്ടംഗ സംഘം വിക്രം സിങ്ങിന് നേരെ തിരിയുകയും തലങ്ങും വിലങ്ങും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അടിയേറ്റും ചവിട്ടേറ്റും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മകൻ യൈഫാബ ഉടൻ തന്നെ സമീപത്തെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സൺലൈറ്റ് കോളനി പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ്മ (32), വിജയ് (36), മന്നു (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്തെ വിവിധ ധാബകളിലും തട്ടുകടകളിലും ജോലി ചെയ്യുന്നവരാണ് പിടിയിലായവരെല്ലാം എന്ന് പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിക്രം സിങ്ങിൻറെ കൊലപാതകത്തിൽ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് സൊസൈറ്റി ഡൽഹി യൂണിവേഴ്സിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അനാവശ്യവും ക്രൂരവുമായ അക്രമമാണിതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ പക്ഷപാതരഹിതവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിദ്യാർത്ഥി സംഘടന ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates