ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ഇതുവരെ ഒരു പരാതി പോലും രാഷ്ട്രീയ പാർട്ടികളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കരട് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള പരാതി അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അറിയിപ്പ് ഒരാഴ്ച പിന്നിട്ടിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ആക്ഷേപം ഉന്നയിച്ച് തങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ബിഹാറില്‍ നടപ്പാക്കുന്ന വോട്ടര്‍പട്ടിക തീവ്ര പുനരവലോകനം (എസ്‌ഐആര്‍) പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന് കാരണമാകുന്നതിനിടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 1 നാണ് കരട് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയത്.
എന്നാല്‍, കരട് വോട്ടര്‍പട്ടികയെ പിശകുകള്‍ ചൂണ്ടിക്കാട്ടി 7252 വ്യക്തിഗത പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 43000 പുതിയ വോട്ടര്‍മാര്‍ കരട് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും അവകാശവാദങ്ങളും ഏഴ് ദിവസത്തിനകം തീര്‍പ്പാക്കണം എന്നാണ് വ്യവസ്ഥ.
എന്നാല്‍, തീവ്ര പുനരവലോകനം (എസ്‌ഐആര്‍) വ്യവസ്ഥകള്‍ പ്രകാരം ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. പരാതികളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍/അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും പിന്നീടുള്ള തിരുത്തലുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates