ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ വികാരാധീനനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ തന്റെ പ്രസംഗത്തിന് പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്നും പൂർണ്ണ പിന്തുണ കിട്ടിയില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാവരും തന്നെ പിന്തുണച്ചില്ല. സംഭവത്തെ തള്ളിപ്പറയാന്‍ പ്രവര്‍ത്തകസമിതിയിലെ ചിലര്‍ തയ്യാറായില്ല. ഇതു തന്നെ വേദനിപ്പിച്ചെന്നും ഖാര്‍ഗെ യോഗത്തില്‍ വികാരാധീനനായി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷം തനിക്കെതിരെ നടന്ന 'ശുദ്ധീകരണ' ചടങ്ങില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ പലരും പരസ്യമായി പിന്തുണ അറിയിക്കുകയോ അതിനെ അപലപിക്കുകയോ ചെയ്യാത്തതില്‍ തനിക്ക് വേദനയുണ്ട്. താന്‍ ഒരു ദളിതനായതുകൊണ്ട് ആരും തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ 'ശുദ്ധീകരണ' ചടങ്ങ് തന്നെ അപമാനിക്കുന്നതായി തോന്നിയെന്നും ഖാര്‍ഗെ പറഞ്ഞു.
ഈ സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഹാല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് വിജയശംഖനാഥ് റാലിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് ശ്രീരാമ സേന സ്ഥലത്ത് ശുദ്ധികലശം നടത്തിയത്. 'ശുദ്ധീകരണ ഹവന്‍' സംഘടിപ്പിച്ചവര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ഇത് ജാതീയമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ വിഷയം ഖാര്‍ഗെ രാജ്യസഭയിലും ഉന്നയിച്ചിരുന്നു.