ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യാദയുടെ അതിരുകൾ മറികടക്കാനുള്ള ലൈസൻസ് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബാംഗങ്ങൾക്കും ചില മന്ത്രിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു ക്രിമിനൽ നടപടി നേരിടുന്ന അണ്ണാഡി എംകെ നേതാവിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.
അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. അതിന്റെപേരിൽ മര്യാദയുടെ അതിരുകൾ ലംഘിക്കരുത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഉത്തരവിൽപോലും ആവർത്തിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദ്ര പറഞ്ഞു.
മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി ഹർജിക്കാരി സമർപ്പിച്ച മാപ്പപേക്ഷ ആത്മാർഥതയോടെ അല്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തന്റെ പ്രസംഗത്തെ ന്യായീകരിക്കാനാണു ഹർജിക്കാരി ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 2024 സെപ്റ്റംബർ 22ന് സേലം ജില്ലയിലെ ആറ്റൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് അണ്ണാഡിഎംകെ വനിതാ വിഭാഗം സംസ്ഥാന ഡപ്യൂട്ടി സെക്രട്ടറി അമുദ വിവാദ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് പൊതു സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രസ്താവന നടത്തി എന്നത് അടക്കം 3 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates