ന്യൂഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം.
ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം.
തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്. എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു.
ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates