സുപ്രീം കോടതി ഫയല്‍
India

വീടിനുള്ളില്‍ വിളക്ക് വെക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയാവും; ക്ഷേത്രത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല: സുപ്രീം കോടതി

ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും സ്വന്തം വീടിനുള്ളില്‍ ഒരു വിളക്ക് തെളിയിക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയായതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരാള്‍ ഹിന്ദുവായി തുടരുന്നതിന് നിര്‍ബന്ധമായും ക്ഷേത്രത്തില്‍ പോകണമെന്നോ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്നോ ഇല്ലെന്നും സുപ്രീംകോടതി. ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും സ്വന്തം വീടിനുള്ളില്‍ ഒരു വിളക്ക് തെളിയിക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയായതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയിലേതുള്‍പ്പെടെയുള്ള ആരാധനാ സവിശേഷതകളും ദാവൂദി ബോറ വിഭാഗമടക്കമുള്ള വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയും സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹ്സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. മതസമുദായങ്ങള്‍ക്കുള്ളില്‍ നിന്ന് തന്നെ സാമൂഹിക നീതിക്കായുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് വാദത്തിന്റെ പതിനഞ്ചാം ദിവസം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഡോ. ജി മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി. 1966-ല്‍ വേദങ്ങളെ പരമാധികാരമായി അംഗീകരിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്ന് നിര്‍വചിക്കപ്പെട്ടതിനെ അദ്ദേഹം ചോദ്യം ചെയ്തു. എല്ലാ ഹിന്ദുക്കളും വേദങ്ങളെ പരമോന്നത അധികാരമായി അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇതിന് മറുപടിയായി ജസ്റ്റിസ് നാഗരത്‌ന പറഞ്ഞതിങ്ങനെയാണ്, 'അതുകൊണ്ടാണ് ഹിന്ദുമതത്തെ ഒരു ജീവിതരീതി എന്ന് വിളിക്കുന്നത്. ഒരാള്‍ ഹിന്ദുവായി തുടരുന്നതിന് നിര്‍ബന്ധമായും ക്ഷേത്രത്തില്‍ പോകണമെന്നോ അനുഷ്ഠാനങ്ങള്‍ ചെയ്യണമെന്നോ ഇല്ല.'

ഒരാള്‍ തന്റെ കുടിലിനുള്ളില്‍ ഒരു വിളക്ക് തെളിയിക്കുന്നത് പോലും അയാളുടെ മതം തെളിയിക്കാന്‍ പര്യാപ്തമാണെന്ന്ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. വ്യക്തികള്‍ ഓരോ മതപരമായ ആചാരങ്ങളെയും ഭരണഘടനാ കോടതിയില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ നൂറുകണക്കിന് ഹര്‍ജികള്‍ വരുമെന്നും അത് മതങ്ങളെ തകര്‍ക്കുമെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 2018 സെപ്റ്റംബറില്‍, ശബരിമല അയ്യപ്പക്ഷേത്രത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തില്‍ റദ്ദാക്കിയിരുന്നു. കേസില്‍ വാദം തുടരുകയാണ്.

Hinduism way of life, not mandatory to go to temple to prove belief: SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുഞ്ഞോമനയെ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ നല്‍കി; വെനസ്വേല ദുരന്തത്തില്‍ ഫുട്‌ബോളറുടെ ഭാര്യയുടെ വിയോഗം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ആര്‍ജെ ഹേമന്ത് ലേസണ്‍ ഓഫീസര്‍; സംരക്ഷണവുമായി ദേവസ്വം ബോര്‍ഡ്

ലോങ്ജംപില്‍ ചരിത്രം കുറിച്ച് ആന്‍സി സോജന്‍; അഞ്ജുവിന്റെ റെക്കോര്‍ഡ് പഴങ്കഥ