ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ബുധനാഴ്ച പുലർച്ചയോടെ കരയിലേക്ക് അടുത്തു. നിലവിലെ പ്രവചനം അനുസരിച്ച് ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് പ്രവേശിച്ച് തുടങ്ങും. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കും.
ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ സമീപത്തു കൂടിയാണ് ചുഴലിക്കാറ്റ് കര തൊടുന്നത്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 മുതൽ140 കിലോമീറ്റർ ആവും വേഗം. യാസിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ഫലമായി ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. രണ്ട് പേർ മിന്നലേറ്റ് മരിച്ചു.
ബുധൻാഴ്ച രാവിലെ എട്ടര മുതൽ രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടും. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates