Jail meta AI representative image
India

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് അവസരം, സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വൻ ജയിൽ പരിഷ്കാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ തിരികെ ജയിലിലേക്ക് മടങ്ങിയെത്താനും അവസരമൊരുക്കുന്ന പുതിയ 'ഓപ്പൺ ജയിൽ' സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ ഒരുങ്ങുന്നു. ശിക്ഷ അനുഭവിക്കുന്ന കാലയളവിൽ തന്നെ തടവുകാർക്ക് മാന്യമായ തൊഴിൽ ചെയ്ത് സ്വന്തം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ അവരെ പ്രാപ്തരാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ നാല് പ്രമുഖ സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിനായി നിലവിലുള്ള ജയിൽ ബാരക്കുകളും സെല്ലുകളും ഓപ്പൺ, സെമി-ഓപ്പൺ മാതൃകയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജയിൽ വകുപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു.പുതിയ ക്രമീകരണമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് രാവിലെ ആറ് മണിക്കും ഏഴ് മണിക്കും ഇടയിൽ ജയിലിന് പുറത്തേക്ക് ജോലിക്ക് പോകാം. ഏകദേശം 12 മണിക്കൂറോളം പുറത്തുനിന്ന് ജോലി ചെയ്ത ശേഷം വൈകുന്നേരത്തോടെ ഇവർ ജയിലിലേക്ക് തിരികെ പ്രവേശിക്കണം.

നാല് സെൻട്രൽ ജയിലുകളും പ്രധാന നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ തടവുകാർക്ക് തൊഴിൽ കണ്ടെത്താനും മാന്യമായ വരുമാനം നേടാനും എളുപ്പമായിരിക്കുമെന്ന് ജയിൽ വകുപ്പ് അധികൃതർ വിലയിരുത്തുന്നു. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിംഗ്ഭൂമിലെ ഘഗിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

ജയിലിലുള്ള എല്ലാ തടവുകാർക്കും ഈ സൗകര്യം ലഭിക്കില്ല. ആർക്കൊക്കെ ജോലിക്ക് പോകാൻ അനുമതി നൽകാമെന്ന് തീരുമാനിക്കാൻ ജയിൽ വകുപ്പ് പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും തയ്യാറാക്കും.തടവുകാരുടെ ജയിലിലെ മികച്ച പെരുമാറ്റം, അച്ചടക്കം, ജയിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കൽ എന്നിവയായിരിക്കും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന യോഗ്യത. ഉത്തരവാദിത്തബോധത്തോടെ പെരുമാറുന്ന തടവുകാരെ സമൂഹവുമായി പടിപടിയായി ഇണക്കിചേർക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജാർഖണ്ഡ് ജയിൽ ഐ.ജി സുദർശൻ മണ്ഡൽ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശങ്ങളുടെയും ജാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നൽകിയത്. സുഹാസ് ചക്മ നൽകിയ കേസിലാണ് ഓപ്പൺ ജയിലുകൾ ഇല്ലാത്ത സംസ്ഥാനങ്ങളോട് നിലവിലുള്ള ജയിൽ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ പരമോന്നത കോടതി നിർദ്ദേശിച്ചത്.പുതിയ ജയിൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി കാത്തുനിൽക്കാതെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ജാർഖണ്ഡ് സർക്കാർ ഈ ജയിൽ പരിഷ്കാരം യാഥാർത്ഥ്യമാക്കുന്നത്.

In a progressive push towards correctional reforms, the Jharkhand government is set to introduce an open and semi-open barrack system that permits eligible prison inmates to step out during the day to work and return to their cells by evening.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിനും മാത്രം എന്ത് തെറ്റാണ് പാര്‍വതി ചെയ്തത്? ആ പവര്‍ ഗ്രൂപ്പിന്റെ ക്രൂര താണ്ഡവം പുറത്ത് വരണം: വിനയന്‍

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ