ഭോപ്പാല്‍: ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്ലിം യുവാക്കളെ മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ അഞ്ചാമത് ജസ്റ്റിസ് ജി പി സിങ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നദിയില്‍ വെച്ച് ചിക്കന്‍ബിരിയാണി കഴിക്കുന്നത് ഒരു നിയമവും തടയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരില്‍ വ്യക്തികള്‍ മാസങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം കേസുകള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ക്യാംപസുകളിലെ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ 30 മുതല്‍ 40 ദിവസം വരെ തടങ്കലില്‍ വെച്ചതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത് അവരെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും അവരുടെ വിദ്യാഭ്യാസത്തെയും തൊഴില്‍ സാധ്യതകളെയും പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മൗലികാവകാശങ്ങളെ തന്നെ ഹനിക്കുന്ന തരത്തിലുള്ള കോടതികളുടെ നടപടിയേയും ജസ്റ്റിസ് ഭൂയാന്‍ വിമര്‍ശിച്ചു. വിചാരണ നേരിടുന്നവരെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് വിലക്കുക, രാജ്യം വിട്ടുപോകാന്‍ സാധ്യതയില്ലാതിരുന്നിട്ടും പാസ്‌പോര്‍ട്ട് കെട്ടിവെക്കാന്‍ നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.