ന്യൂഡൽഹി: തമിഴ്‌നാട് രാഷ്ട്രീയത്തെയും ബിജെപികേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ച് മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുന്നതായി ശക്തമായ സൂചനകൾ. ബിജെപി ദേശീയ നേതൃത്വവുമായി ഡൽഹിയിൽ നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കാണാൻ അണ്ണാമലൈ ഒരുങ്ങുന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് മുന്നോടിയായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട്ടിൽ സ്വന്തമായി ഒരു ദേശീയവാദി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. രണ്ട് ദിവസത്തിനകം തന്റെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയുമെന്ന് അണ്ണാമലൈ വ്യക്തമാക്കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പമാണ് ദൃശ്യമാകുന്നത്.
പാർട്ടി അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ ചർച്ചകൾക്കിടയിൽ ബിജെപിയിൽ നിന്ന് സൗഹാർദ്ദപരമായി പിരിയാൻ താൻ ആഗ്രഹിക്കുന്നതായും സ്വന്തം രാഷ്ട്രീയ പാത സ്വയം നിർണ്ണയിക്കാൻ സമയമായതായും അണ്ണാമലൈ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ചർച്ചയ്ക്കിടെ അദ്ദേഹം തന്റെ രാജി സമർപ്പിച്ചതായാണ് വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ പൂർണ്ണമായ ഒരു ചിത്രം വ്യക്തമാകൂ എന്ന് മുതിർന്ന ബിജെപി നേതാവ് പ്രതികരിച്ചു. പാർട്ടിക്കായി താൻ ചെയ്ത കഠിനാധ്വാനവും തമിഴ്‌നാട്ടിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ മുന്നേറ്റവും ഓർമ്മിച്ച് ചർച്ചയ്ക്കിടെ അണ്ണാമലൈ വൈകാരികനായാണ് സംസാരിച്ചത്. രാഷ്ട്രീയ ഭാവിയുള്ള നേതാവെന്ന നിലയിൽ അണ്ണാമലൈ പാർട്ടിയിൽ തുടരണമെന്ന നിലപാടാണ് ആർഎസ്എസും മുന്നോട്ടുവെക്കുന്നത്.
അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങളും പദവികളും അദ്ദേഹം നിരസിച്ചതായാണ് സൂചന. ദേശീയ തലത്തിലുള്ള പ്രധാന ചുമതലകളും രാജ്യസഭാ സീറ്റും ഓഫർ ചെയ്തെങ്കിലും ബിജെപിയിൽ തനിക്ക് ഇനി വ്യക്തമായ രാഷ്ട്രീയ ഭാവിയുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ നിലവിലുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കിയ അണ്ണാമലൈ, തികച്ചും സ്വതന്ത്രമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേവലം ഒരു സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്ന ആഭ്യന്തര തർക്കങ്ങളാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates