ഹുബ്ബള്ളി (കർണാടക): കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ പിന്തുണയോടെയാണെന്നും അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള അഞ്ച് പേർക്ക് മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം മതനേതാക്കളും പണ്ഡിതന്മാരും രംഗത്ത്. ഈ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കിൽ വരും നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതങ്ങൾ പാർട്ടി നേരിടേണ്ടി വരുമെന്ന് നേതാക്കൾ പരസ്യമായി മുന്നറിയിപ്പ് നൽകി. ഹുബ്ബള്ളി ബെള്ളിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വലി ദർഗയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഒത്തുകൂടിയ മുസ്‌ലിം നേതാക്കളുടെയും ഉലമാക്കളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ബി സെഡ് സമീർ അഹമ്മദ് ഖാൻ, എൻ.ഹാരിസ്, തൻവീർ സേട്ട്, സലീം അഹമ്മദ് എന്നിവരെ അടിയന്തരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് യോഗം പ്രധാനമായും ആവശ്യപ്പെട്ടത്. മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിം പ്രതിനിധികൾക്ക് സ്ഥാനം നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിന് മാത്രമായിരിക്കുമെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു മതനേതാവ് വ്യക്തമാക്കി. സ്പീക്കറായിരുന്ന യുടി ഖാദറിന് മികച്ച പദവി നൽകിയിട്ടുണ്ടെങ്കിലും മറ്റു നാലു പേരെ കൂടി മന്ത്രിമാരാക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു.
കർണാടക ജനസംഖ്യയിൽ വലിയൊരു വിഭാഗം വരുന്ന മുസ്‌ലിം സമൂഹം കാലങ്ങളായി കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നത്. കഴിഞ്ഞ 35 മുതൽ 40 വർഷമായി ഈ നേതാക്കൾ പാർട്ടിക്കും സമുദായത്തിനും വേണ്ടി വലിയ സംഭാവനകൾ നൽകി വരുന്നുണ്ട്. അതിനാൽ ഇവർക്ക് അർഹമായ അംഗീകാരവും സ്ഥാനവും നൽകാൻ പാർട്ടി ബാധ്യസ്ഥരാണ്. മുസ്‌ലിം സമുദായത്തിന്റെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ കോൺഗ്രസ് ആ കടം വീട്ടാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം തങ്ങളുടെ കരുത്ത് എന്തെന്ന് കാണിച്ച് കൊടുക്കുമെന്നും ചില നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates