ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരായ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ദുരനുഭവം. ചില്ലറ പണമില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേഷംമാറിയെത്തിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പൊതുജനങ്ങൾക്കിടയിലേക്ക് അവരുടെ പരാതികൾ മനസ്സിലാക്കാൻ തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താതെ മുഖത്തൊരു മാസ്ക് ധരിച്ചാണ് മന്ത്രി ബൈരതി സുരേഷ് യാത്ര ചെയ്തത്. ഹെബ്ബാളിൽ നിന്നും നാഗഷെട്ടി ഹള്ളിയിലേക്ക്പോകുന്ന ബി.എം.ടി.സി ബസിലാണ് മന്ത്രി കയറിയത്.
ബസിൽ കയറിയ ശേഷം രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് കൈമാറി. എന്നാൽ കൃത്യമായ ചില്ലറ പണം നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, "ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകൂ" എന്ന് കണ്ടക്ടർ രൂക്ഷമായ ഭാഷയിൽ പറയുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ ബസ് ഡ്രൈവർക്കോ കണ്ടക്ടർക്കോ ഇത് ഗതാഗത മന്ത്രിയാണെന്ന് മനസ്സിലായില്ല. തർക്കത്തിനൊന്നും നിൽക്കാതെ മന്ത്രി താൻ ആരാണെന്ന് വ്യക്തമാക്കാതെ ബസിൽ നിന്നും ഇറങ്ങി.
ശനിയാഴ്ച രാത്രി 7.10 മുതൽ 9.10 വരെയുള്ള സമയത്താണ് മന്ത്രി ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ പൊതുഗതാഗതത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ യാത്ര ചെയ്തത്. ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സി.ബി.ഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബന്ദെ, ബൈരതി ബന്ദെ, ഗെദ്ദലഹള്ളി എന്നീ റൂട്ടുകളിലൂടെയാണ് മന്ത്രി ബസ് മാർഗ്ഗം യാത്ര നടത്തിയത്.
ബസ് യാത്രയ്ക്ക് ശേഷം നാഗഷെട്ടി ഹള്ളിയിൽ നിന്നും അദ്ദേഹം ഒരു ഓട്ടോറിക്ഷയിലും ചെറിയ ദൂരം യാത്ര ചെയ്തു. എന്നാൽ ഓട്ടോറിക്ഷയിലെ അനുഭവം ഇതിലും മോശമായിരുന്നു. യാത്രയ്ക്ക് ശേഷം ഓട്ടോയിലെ ഫെയർ മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ ആവശ്യപ്പെട്ടത് 36 രൂപയാണ്. എന്തുകൊണ്ടാണ് അധിക തുക ഈടാക്കുന്നതെന്ന് മന്ത്രി ചോദിച്ചപ്പോൾ, മീറ്റർ പിന്നീട് ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ മന്ത്രി ഡ്രൈവർക്ക് 40 രൂപ നൽകി ഓട്ടോയിൽ നിന്നും ഇറങ്ങുകയായിരുന്നു. സാധാരണക്കാരായ ജനങ്ങൾ നഗരത്തിൽ പ്രതിദിനം നേരിടുന്ന ചൂഷണങ്ങൾ നേരിട്ട് ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കർശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates