ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂർ ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വിധിയില്‍ കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍.
2008 സെപ്തംബര്‍ 29ന് മഹാരാഷ്‌ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.2018ലാണ് വിചാരണ തുടങ്ങിയത്. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ റംസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എൻഐഎ കണ്ടെത്തിയത്. എന്നാൽ സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ലെന്നും, യുഎപിഎ കുറ്റവും തെളിയിക്കാനായില്ലെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates