കൊല്‍ക്കത്ത:ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) കടുത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെട്ട് മമതാ ബാനര്‍ജി. പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച കാളിഘട്ടിലെ തന്റെ വസതിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തമായി തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു.
മറ്റു പാര്‍ട്ടികളിലേക്ക് പോകുന്നവര്‍ പൊയ്‌ക്കോട്ടെ. ഞാന്‍ പാര്‍ട്ടി പുതുതായി കെട്ടിപ്പടുക്കും. പാര്‍ട്ടിയില്‍ തുടരുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്, തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ പുനര്‍നിര്‍മിക്കുക, അവയ്ക്ക് പെയിന്റടിച്ച് വീണ്ടും തുറക്കുക. ആവശ്യമെങ്കില്‍ ഞാനും പെയിന്റടിക്കാന്‍ കൂടും. തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും തലകുനിക്കില്ല. ജനവിധിയെ കൊള്ളയടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ നാടകീയമായ തിരിച്ചടികള്‍ക്ക് ശേഷം ടിഎംസി ഭരണകക്ഷിയില്‍ നിന്നും പ്രതിപക്ഷ നിരയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്.
സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളില്‍ 80 എണ്ണത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. മമത ബാനര്‍ജിയുടെ സ്വന്തം കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ഭവാനിപൂരില്‍ മമത പരാജയപ്പെടുകയായിരുന്നു.
ആകെ 291 സീറ്റുകളിലാണ് ടിഎംസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഡാര്‍ജിലിങിലെ മൂന്ന് സീറ്റുകള്‍ സഖ്യകക്ഷിയായ അനിത് ഥാപ്പയുടെ നേതൃത്വത്തിലുള്ള ഭാരതീയ ഗോര്‍ഖ പ്രജാതാന്ത്രിക് മോര്‍ച്ചയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഇതില്‍ 80 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. പ്രമുഖ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ 211 പേര്‍ പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തര അസംതൃപ്തിയും കൂറുമാറ്റ സാധ്യതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് കാളിഘട്ടില്‍ സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം മമത നടത്തിയ പ്രസ്താവനകളുടെ തുടര്‍ച്ചയായിരുന്നു ഈ യോഗത്തിലും ഉണ്ടായത്. ചില നേതാക്കള്‍ ചേരിമാറിയേക്കാമെന്ന് തനിക്ക് അറിയാമെന്ന് മെയ് 5-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സുപ്രീമോ പറഞ്ഞിരുന്നു.
'പലരും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്ന് എനിക്കറിയാം. അവര്‍ക്ക് അവരുടേതായ നിര്‍ബന്ധങ്ങളുണ്ടാകാം. എനിക്ക് അതില്‍ ഒന്നും പറയാനില്ല. പോകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പോകാം. ആരെയും ബലമായി പിടിച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മമത പറഞ്ഞു. ടിഎംസിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.
സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ക്രൂരതകളും നിരന്തരമായ ഭീഷണികളും നേരിട്ടിട്ടും എല്ലാ സ്ഥാനാര്‍ഥികളും സമാനതകളില്ലാത്ത ധീരതയോടെ പോരാടി. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു കുടുംബമായി ഒറ്റക്കെട്ടായി നില്‍ക്കുന്നു. ജനവിധി കൊള്ളയടിക്കുന്നവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഒരിക്കലും തലകുനിക്കില്ല. സത്യം ജയിക്കും, തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ടിഎംസി നേതാക്കള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതാണ്
'ജനവിധി മോഷ്ടിക്കപ്പെട്ടു' എന്ന ആരോപണം. ഈ പോസ്റ്റിലും പാര്‍ട്ടി വീണ്ടും അത് ആവര്‍ത്തിച്ചു. സംഘടന കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍, മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും പാര്‍ട്ടിയില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കാനുമാണ് മമതാ ബാനര്‍ജി യോഗം വിളിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates