ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പിൾ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താനാണ് ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചതെന്നും ആണ് സർക്കാർ വിശദീകരണം. ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്തത്. ആകെ ഇതുവരെ 1.4 കോടി പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പൗരർക്ക് ആപ്പിന്മേലുള്ള വിശ്വാസത്തിന്റെ സൂചനയാണിതെന്ന് സർക്കാർ പറയുന്നു.
പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഇതു സംബന്ധിച്ച അറിയിപ്പ് വന്നത്. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. .
'മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്‌സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാം.'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates