ബിക്കാനീർ: ശനിയാഴ്ച ഉച്ചയ്ക്കു രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ മണൽക്കാറ്റും മഴയും ജനജീവിതം ദുരിതത്തിലാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണൽക്കാറ്റ് ആഞ്ഞടിച്ചത്. നഗരം ഇതോടെ ഇരുട്ടിലായി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.
വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പുർ, നാഗൗർ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലാണ് മണൽക്കാറ്റ് വീശിയടിച്ചത്. ജയ്പുരിൽ പത്ത് മിനിറ്റോളം നീണ്ടു നിന്ന മണൽക്കാറ്റിനു പിന്നാലെ ശക്തമായ മഴയും പെയ്തു.
മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസപ്പെടാൻ കാരണമായി. അസാധാരണ കാലാവസ്ഥാ മാറ്റം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
വെസ്റ്റേൺ ഡിസ്റ്റർബൻസ് പ്രതിഭാസമാണ് കാലാവസ്ഥയിൽ പെട്ടെന്നു മാറ്റം സംഭവിച്ചത്. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജയ്പുർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates