ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡിഎംകെയുടെ പാർട്ടി ഓഫീസിന് മുന്നിലാണ് മുഖ്യമന്ത്രി കരിങ്കൊടി ഉയർത്തിയത്. തുടർന്ന്, അദ്ദേഹം പാർട്ടി പ്രവർത്തകർക്കൊപ്പം കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും മണ്ഡലപുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ കത്തിക്കുകയും ചെയ്തു.
നേരത്തെ, മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്താൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തണമെന്ന് എം കെ സ്റ്റാലിന്റെ നിർദേശം. വിഷയത്തില്‍ പാര്‍ട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം ഡിഎംകെ കഴിഞ്ഞ ദിവസം ചേർന്നിരുന്നു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തമിഴ്‌നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കില്‍ കേന്ദ്രത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. 'നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന വാള്‍ ഇപ്പോള്‍ നമ്മളിലേക്ക് പതിച്ചിരിക്കുന്നു.' സ്റ്റാലിന്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ എംപിമാരുമായി ചേര്‍ന്ന് നടപടികള്‍ ചെറുക്കാന്‍ ഏകോപിത തന്ത്രങ്ങള്‍ രൂപീകരിക്കും. ബിജെപി സഖ്യസര്‍ക്കാര്‍ പാര്‍ലമന്റില്‍ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷന്‍ ഭേദഗതി ബില്‍ തമിഴ്നാടിനോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates