ന്യൂഡൽഹി; ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് പാക് ബന്ധമെന്ന് എൻഐഎ. പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരാണ് കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെന്ന് വ്യക്തമാകുന്ന തെളിവുകൾ ഏജൻസിക്കു ലഭിച്ചു. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികളോട് ഇവർ നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർക്ക് പാകിസ്ഥാനിൽ നിന്നുള്ള സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകം നടത്താനായി നിർദേശം നൽകുകയായിരുന്നു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് സൽമാൻ ഭായ് പ്രതികളിൽ ഒരാൾക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുള്ളതായാണ് ഏജൻസിയുടെ നിഗമനം.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പട്ടാപ്പകൽ കടയിൽ കയറി കനയ്യലാലിനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
46 കാരനായ തയ്യൽക്കാരന്റെ ശരീരത്തിൽ 26 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഭീകര സംഘടനയായ ഐഎസ് രീതിയിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയ്‌ക്കൊടുവിലാണ് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates