ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന എതിരില്ലാതെയാണ് നിതിന്‍ നബിന്‍ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അധ്യക്ഷനാകുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷനായി നിതിന്‍ നബിന്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിതിന്‍ നബിന്റെ പേര് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന് റിട്ടേണിംഗ് ഓഫീസര്‍ കെ. ലക്ഷ്മണ്‍ അറിയിച്ചു. സംസ്ഥാന ഘടകങ്ങളില്‍ നിന്നും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നുമായി 37 സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് നിതിന്‍ നബിനായി സമര്‍പ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും നിതിന്‍ നബിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു.
ബിഹാല്‍ അഞ്ച് തവണ എംഎല്‍എയായ നിതിന്‍ നബിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. 2020 മുതല്‍ ബിജെപി ദേശീയ അധ്യക്ഷ പദവി വഹിച്ചിരുന്ന ജെ പി നദ്ദയുടെ പിന്‍ഗാമിയായാണ് നിതിന്‍ നബിന്‍ ചുമതലയേല്‍ക്കുന്നത്. ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം, നിയമ - നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്.
നിലവില്‍ ഝാര്‍ഖണ്ഡിന്റെ ഭാഗമായ റാഞ്ചിയിലാണ് നിതിന്‍ നബിനിന്റെ ജനനം. ശക്തമായ ബിജെപി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് നിതിന്റെ രാഷ്ട്രീയ പ്രവേശനം. ജനസംഘം നേതാവായിരുന്ന നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയാണ് പിതാവ്. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന അച്ഛനാണ് നിതിന്റെയും രാഷ്ട്രീയ പാഠപുസ്തകം.
2006 ല്‍ 26ാം വയസിലാണ് നിതിന്‍ ആദ്യമായി ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത്. പിതാവ് പ്രതിനിധീകരിച്ചിരുന്ന പട്ന വെസ്റ്റ് സീറ്റില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞടുപ്പിലൂടെയായിരുന്നു നിയമസഭാ പ്രവേശം. 60000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ ജയം. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലെ പ്രബല സവര്‍ണസമുദായമായ കായസ്ത വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് നിതിന്‍ നബിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates