ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴിൽനയം, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം, തുടങ്ങിയവയും ചർച്ചയാകും.
വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്‌ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഡൽഹി സ്ഫോടനം ആഭ്യന്തരസുരക്ഷ അപകടത്തിലാക്കിയെന്നും ചർച്ചചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്‌ഐആർ ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകി. ലേബർ കോഡുകൾ, പിഎം ശ്രീ തുടങ്ങിയവ സംബന്ധിച്ച് ചർച്ച വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. വായു മലിനീകരണം, വിദേശനയം തുടങ്ങിയ വിഷയങ്ങളിലും ചർച്ച ആവശ്യപ്പെട്ടതായി ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു
എസ്ഐആർ, ആഭ്യന്തര സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ, പാർലമെന്റ് തടസ്സപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. പാർലമെന്റ് സമ്മേളനം സുഗമമായി കൊണ്ടുപോവാൻ സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. 36 രാഷ്ട്രീയപ്പാർട്ടികളിലെ അൻപതോളം നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates