ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. വൈകീട്ട് 6.35നാണ് പുടിനെ വഹിച്ചുള്ള വിമാനം ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 23ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പുടിൻ ഇന്ത്യയിലെത്തിയത്. 2021നു ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദർശനം കൂടിയാണിത്.
ഒട്ടേറെ പ്രതിരോധ, വ്യാപര കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിദേശ നേതാവിനെ വിമാനത്തവളത്തിൽ പോയി സ്വീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ അപൂർവ നയതന്ത്ര നീക്കം സന്ദർശനത്തിനു ഇന്ത്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഒട്ടേറെ വ്യാപാര പ്രമുഖരും പുടിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.
ഇന്ന് രാത്രി പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനു വിരുന്നൊരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുടിന്റെ ഇന്ത്യയിലെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്കു പുടിൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും.
രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പുടിൻ രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരമർപ്പിക്കും. പിന്നീട് ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും ഉഭയകക്ഷി ചർച്ചകൾ.
പുടിന്റെ സന്ദര്‍ശന വേളയില്‍ ആയുധ കരാറുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തില്‍ പുടിന്‍ - മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന. ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയുമുണ്ടാകും.
പ്രാദേശിക - ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായ സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും ഇന്ത്യയുടെ ശ്രമം.
യുഎസ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതല്‍ യന്ത്രഭാഗങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates