ന്യൂഡല്‍ഹി: രാജ്യസഭ ഉപനേതാവ് സ്ഥാനത്തു നിന്നും നീക്കിയ എഎപി നേതാവ് രാഘവ് ഛദ്ദ ബിജെപി ക്യാംപിലേക്കെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രാഘവ് ഛദ്ദ നേരത്തെ ഇട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി എഎപി ആരോപിച്ചു. രാഘവ് ഛദ്ദ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എക്‌സില്‍ പങ്കുവെച്ചു.
'രാഘവ് ഛദ്ദ തന്റെ എക്‌സ് ടൈംലൈന്‍ പൂര്‍ണ്ണമായും വൃത്തിയാക്കി. മോദിയെയോ ബിജെപിയെയോ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായി. ബിജെപി', 'മോദി' എന്നീ കീവേഡുകള്‍ ഉപയോഗിച്ച് രഘവ് ഛദ്ദയുടെ മുഴുവന്‍ അക്കൗണ്ടുകളും തിരഞ്ഞു. എന്നാല്‍ മുമ്പത്തെ വിമര്‍ശനങ്ങളൊന്നും ഇപ്പോള്‍ കാണാനില്ല.'' സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
ഇത് വെറുമൊരു വൃത്തിയാക്കലല്ല, ഡിജിറ്റല്‍ ഹിസ്റ്ററി മുഴുവന്‍ ശസ്ത്രക്രിയയുടെ രീതിയില്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. ഒരിക്കല്‍ മോദിയുടെയും ബിജെപിയുടെയും നിശിത വിമര്‍ശകനായിരുന്ന രാഘവ് ഛദ്ദ തന്റെ പഴയ ഇമേജ് മായ്ച്ചുകളഞ്ഞ് പുതിയ ഒന്ന് അവതരിപ്പിക്കുകയാണ്. ഒരാളുടെ ടൈംലൈന്‍ ഇത്തരത്തില്‍ മാറ്റുമ്പോള്‍, അതിന്റെ പിന്നിലെ തയ്യാറെടുപ്പിന്റെ തോത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.'' സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ തുടര്‍ച്ചയായാണ് രാഘവ് ഛദ്ദയെ രാജ്യസഭ ഉപനേതാവ് പദവിയില്‍ നിന്നും നീക്കം ചെയ്യുന്നത്. പകരം അശോക് മിത്തലിനെ ഉപതലവനായി നിയമിച്ചു. കുറച്ചു കാലമായി അരവിന്ദ് കെജരിവാൾ അടക്കമുള്ള എഎപി നേതൃത്വവുമായി അകലം പാലിച്ചു വരികയായിരുന്നു ഛദ്ദ. ഉപനേതാവ് പദവിയിൽ നിന്നും നീക്കിയതിനെ, നിശബ്ദനാക്കാം എന്നാൽ തോൽപ്പിക്കാനാവില്ലെന്ന് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates