ന്യൂഡൽഹി: ദേശീയഗാനമായ 'ജനഗണ മന'യ്ക്ക് നൽകുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ 'വന്ദേമാതരത്തിനും' ഉറപ്പുനൽകിക്കൊണ്ട് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ഇതിലൂടെ വന്ദേമാതരത്തെ അപമാനിക്കുന്നതും അനാദരവ് കാണിക്കുന്നതും ഇനിമുതൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്തവർക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തിനും ഇറങ്ങിപ്പോക്കിനും ഇടയിലാണ് ബിൽ സഭ പാസാക്കിയത്.
ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സഭ സമ്മേളിച്ച ഉടൻ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ശക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കാനും ചർച്ചയിൽ പങ്കാളികളാകാനും ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അഭ്യർത്ഥിച്ചെങ്കിലും അംഗങ്ങൾ പ്രതിഷേധം തുടർന്നു. തുടർന്ന്, സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്താവളെ നിയമനിർമ്മാണത്തെക്കുറിച്ച് സംസാരിക്കവെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ ചർച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രീണന രാഷ്ട്രീയം മുൻനിർത്തി കോൺഗ്രസ് രാജ്യത്തിന്റെ അഭിമാനമായ 'വന്ദേമാതരത്തെ' അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയ്ക്കായി ജീവൻ ബലി നൽകിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ അവസാന വാക്കുകൾ 'വന്ദേമാതരം' എന്നതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. "വന്ദേമാതരത്തോടുള്ള കോൺഗ്രസിന്റെ എതിർപ്പ് മനസ്സിലാകുന്നില്ല. രാജ്യത്തെ യുവാക്കൾ ഇതെല്ലാം കാണുന്നുണ്ട്, വരും ദിവസങ്ങളിൽ ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകും. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് വന്ദേമാതരം അത്യന്താപേക്ഷിതമാണ്." - നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ദേശീയ പതാക, ഭരണഘടന, ദേശീയഗാനം എന്നിവയെപ്പോലെ തന്നെ ദേശീയ ഗീതമായ വന്ദേമാതരത്തിനും പൂർണ്ണ നിയമപരിരക്ഷയും ആദരവും ഉറപ്പാക്കുകയാണ് പുതിയ ഭേദഗതി നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 24-നാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates