ബെളഗാവി (കർണാടക): അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ സംഭാവന തട്ടിപ്പിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലും പൊലീസ് നടപടികളിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഇത് നിർണ്ണായകമായ ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും ആർഎസ്എസ് വ്യക്തമാക്കി.
കർണാടകയിലെ ബെളഗാവിയിൽ നടന്ന ആർഎസ്എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത പ്രചാരക് യോഗത്തിന്റെ സമാപന ദിവസമാണ് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തത്. ജൂലൈ 10 മുതൽ 12 വരെ നടന്ന ത്രിദിന യോഗത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവരുൾപ്പെടെ 226 പ്രമുഖ ഭാരവാഹികൾ പങ്കെടുത്തു.
കാണിക്കപ്പണം വകമാറ്റിയ സംഭവം കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ ആഴത്തിലുള്ള വിശ്വാസത്തെയും ഭക്തിയെയും മുറിപ്പെടുത്തുന്നതാണെന്ന് ആർഎസ്എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെർഅഭ്യർത്ഥനപ്രകാരമാണ് ഉത്തർപ്രദേശ് സർക്കാർ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കിയ ആർഎസ്എസ്, ഭാവിയിൽ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ക്ഷേത്രത്തിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. ജൂൺ 7-നാണ് കാണിക്കപ്പണത്തിൽ വലിയ തോതിലുള്ള തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നത്. തുടർന്ന് രൂപീകരിച്ച എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കാണിക്ക എണ്ണുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
സംഘടനാപരമായ പ്രവർത്തനങ്ങളുടെ വിപുലീകരണവും വരാനിരിക്കുന്ന ശതാബ്ദി വർഷ ആഘോഷങ്ങളും യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. 026 മാർച്ചിന് ശേഷം രാജ്യത്തുടനീളം 83 സംഘ ശിക്ഷാ വർഗ്ഗുകളും 12 കാര്യകർത്താ വികാസ് വർഗ്ഗുകളും വിജയകരമായി സംഘടിപ്പിച്ചതായി യോഗം വിലയിരുത്തി. ആകെ 18,842 സ്വയംസേവകർ ഇതിലൂടെ പരിശീലനം നേടി. ദൈനംദിന ശാഖ, ഗ്രാമവികാസം, കുടുംബ പ്രബോധൻ, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. വരുന്ന സെപ്റ്റംബറോടെ രാജ്യത്തുടനീളം ശാഖകൾ വ്യാപിപ്പിക്കുന്നതിനായുള്ള 'ശാഖാ വിസ്താര യോജന' നടപ്പിലാക്കും. ശതാബ്ദി വർഷ പരിപാടികളിലൂടെ സംഘവുമായി സമ്പർക്കത്തിൽ വന്ന പൊതുജനങ്ങളെ സാമൂഹിക പ്രവർത്തനങ്ങളിലും 'പഞ്ച പരിവർത്തനം' എന്ന സങ്കൽപ്പത്തിലും സജീവമായി പങ്കാളികളാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates