പ്രതീകീത്മക ചിത്രം  Samakalika Malayalam
India

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം ഭാഷ തെരഞ്ഞെടുക്കാമെങ്കിലും എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കെവിഎസിന്റെ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറാം ക്ലാസിലും ഒന്‍പതാം ക്ലാസിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗമെങ്കിലും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്റെ (കെവിഎസ്) നിര്‍ദേശം.

2026-27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന ത്രിഭാഷ പഠന ചട്ടക്കൂടിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

മെയ് 29 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് കേന്ദ്രീയ വിദ്യാലയ സംഗതന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കെവിഎസ്, എല്ലാ കേന്ദ്ര വിദ്യാലയങ്ങളും മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനപ്രകാരം മൂന്നാം ഭാഷയായി വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃതമോ അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷയോ തെരഞ്ഞെടുക്കാം.

വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം ഭാഷ തെരഞ്ഞെടുക്കാമെങ്കിലും എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കെവിഎസിന്റെ നിര്‍ദേശം. വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് പഠനത്തില്‍ തുടര്‍ച്ച ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കെവിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മൂന്നാം ഭാഷയായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപക തസ്തികകളുടെ ആവശ്യകത പുനര്‍നിര്‍ണയിക്കുന്നതിനായി 'സമാഗം' പോര്‍ട്ടല്‍ വഴി വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സംസ്‌കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ പ്രത്യേകമായി ക്രമീകരിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഒരേ ഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളെ ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്ലാസുകള്‍ സുഗമമാക്കുമെന്നാണ് വിലയിരുത്തല്‍.

സ്‌കൂളുകളിലെ സെക്ഷനുകളുടെ എണ്ണം വിദ്യാര്‍ഥി പ്രവേശനത്തെ ആശ്രയിച്ചായിരിക്കും. ഒരു സെക്ഷന്‍ മാത്രമുള്ള സ്‌കൂളുകളില്‍ കുറഞ്ഞത് 15 വിദ്യാര്‍ഥികളെങ്കിലും ഉണ്ടെങ്കില്‍ സംസ്‌കൃതത്തിനും പ്രാദേശിക ഭാഷയ്ക്കും പ്രത്യേക ബാച്ചുകള്‍ രൂപീകരിക്കാം. രണ്ട് സെക്ഷനുകളുള്ള സ്‌കൂളുകളില്‍ ഒരു സെക്ഷന്‍ സംസ്‌കൃതത്തിനും മറ്റൊന്ന് പ്രാദേശിക ഭാഷയ്ക്കുമായി ക്രമീകരിക്കാം. മൂന്ന് സെക്ഷനുകളോ അതിലധികമോ ഉള്ള സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ സെക്ഷനുകളുടെ വിതരണം തീരുമാനിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരമുണ്ടാകും. എന്നിരുന്നാലും ഓരോ ക്ലാസിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗം നിര്‍ബന്ധമായും നിലനില്‍ക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, ദേശീയ വിദ്യാഭ്യാസനയം (NEP) 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF-SE 2023) എന്നിവയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഭാഷാ പഠനത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടണമെന്നതാണ് പ്രധാന വ്യവസ്ഥ. വിദ്യാര്‍ഥികളില്‍ അധിക പരീക്ഷാഭാരം ഒഴിവാക്കുന്നതിനായി മൂന്നാം ഭാഷയ്ക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി

Sanskrit is mandatory in Kendriya Vidyalayas; Classes should be divided on the basis of the third language; In which classes will the three-language policy bring about change?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം