

ചണ്ഡീഗഢ്: ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങിൽ സ്വർണം നേടി ചരിത്രമെഴുതിയതിനു പിന്നാലെ തന്റെ കരിയറിലെ വിജയത്തിനു പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോക്സിങ് താരം സാക്ഷി ചൗധരി. ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാഗത്തിലാണ് ഹരിയാനക്കാരിയായ സാക്ഷി സ്വർണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കോഹ്‌ലി സഹായം നൽകിയതെന്നു അവർ വ്യക്തമാക്കി. വിരാട് കോഹ്‍ലി ഫൗണ്ടേഷൻ വഴിയാണ് സാക്ഷിക്ക് മുൻ ഇന്ത്യൻ നായകന്റെ സഹായമെത്തിയത്.
തനിക്കു നൽകിയ പിന്തുണയ്ക്ക് അവർ കോഹ്‍ലിക്ക് നന്ദി അറിയിച്ചു. കേവലം സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല കോഹ്‍ലി നൽകിയ പിന്തുണയെന്നും സാക്ഷി പറയുന്നു.
'വിജേന്ദർ സിങിനെ കണ്ടാണ് ഞാൻ ബോക്സിങ് പഠിക്കാൻ ആരംഭിച്ചത്. എന്നാൽ എന്റെ കരിയറിലെ യാത്രയിൽ വിരാട് കോഹ്‍ലിയും എന്നെ ഒരുപാട് സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. അദ്ദേഹമാണ് എന്റെ സ്പോൺസർ. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശാന്തയായി ഇരിക്കാനും അനാവശ്യ സമ്മർദ്ദങ്ങൾ തലയിലേറ്റാതെ റിങിലെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ലളിതമായ ഉപദേശങ്ങൾ നൽകി എന്നെ നിരന്തരം പ്രചോദിപ്പിച്ചിരുന്നു'- സാക്ഷി വ്യക്തമാക്കി.
ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസ് ബോക്സിങിൽ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. 10 താരങ്ങൾ ഫൈനലിലെത്തിയപ്പോൾ 10 താരങ്ങളും മെഡൽ നേടി. 7 സ്വർണവും 3 വെള്ളിയുമായിരുന്നു ഇന്ത്യൻ നേട്ടം.
മനോഹരമായ തിരിച്ചു വരവാണ് സാക്ഷി ഗ്ലാസ്ഗോയിൽ നടത്തിയത്. പരിക്കുകൾ കാരണം 2022ലെ കോമൺവെൽത്ത് ഗെയിംസും 2023ലെ ഏഷ്യൻ ഗെയിംസും നഷ്ടമായതിനെ തുടർന്നാണ് 54 കിലോയിൽ നിന്നു താരം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. വലിയ പരീക്ഷണമായിരുന്നു താരത്തിന്റെ ഈ മാറ്റമെങ്കിലും കരിയറിലെ ഏറ്റവും വലിയ മെഡൽ നേട്ടത്തിലേക്കാണ് തീരുമാനം വഴി തുറന്നത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്കോറിനു തകർത്തെറിഞ്ഞായിരുന്നു സാക്ഷിയുടെ ചരിത്ര നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates