

ദിസ്പൂര്‍: അസമിലെ ജോര്‍ഹോട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേർ കൊല്ലപ്പെട്ടു.
ലാന്റ്ങിനിടെ നിയന്ത്രണംവിട്ട വിമാനം തകര്‍ന്നുവീഴുകയും തുടര്‍ന്ന് തീപിടിത്തമുണ്ടാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നു വീണയുടനെ അടിയന്തര രക്ഷാപ്രവര്‍ത്തന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി വ്യോമസേന അറിയിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന ചരക്ക് - സൈനിക ഗതാഗത വിമാനങ്ങളിലൊന്നാണ് എ.എന്‍-32. സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ച രണ്ട് എഞ്ചിനുള്ള ടര്‍ബോപ്രോപ്പ് വിമാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെയും അതിശൈത്യമോ അത്യുഷ്ണമോ ഉള്ള കാലാവസ്ഥയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ ഹിമാലയന്‍ മേഖലകളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സൈനിക സാമഗ്രികളും സേനാംഗങ്ങളെയും എത്തിക്കുന്നതില്‍ ഈ വിമാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.
ഏകദേശം 7.5 ടണ്‍ ചരക്കോ 50 യാത്രക്കാരെയോ വഹിക്കാന്‍ എഎന്‍ 32 വിമാനത്തിനു സാധിക്കും. അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാരെ വിമാനത്തിനു വഹിക്കാനാകും.
ജോര്‍ഹട്ട് വ്യോമസേനാ താവളം ഇന്ത്യന്‍ വ്യോമസേനയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകളിലേക്കുള്ള വ്യോമവിതരണ ദൗത്യങ്ങളുടെ പ്രധാന ആസ്ഥാനമായും ഇത് പ്രവര്‍ത്തിക്കുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ഹട്ടില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട സുഖോയ് എസ്‌യു-30 എംകെഐ യുദ്ധവിമാനം കാര്‍ബി ആംഗ്ലോങ് മേഖലയില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ തന്നെ പുതിയ അപകടവും വ്യോമസേനയുടെ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates