ബംഗലൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമായി സിദ്ധരാമയ്യ ഇന്ന് രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് പ്രഭാത വിരുന്നൊരുക്കി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ള മന്ത്രിമാര്‍ വിരുന്നിനെത്തിയിരുന്നു. സിദ്ധരാമയ്യയെ ആലിംഗനം ചെയ്ത ശിവകുമാര്‍, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി അനുഗ്രഹം തേടുകയും ചെയ്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ ഇന്നു തന്നെ രാജി സമര്‍പ്പിക്കുമെന്നാണ് സൂചന. നേതൃമാറ്റത്തിന് വഴിയൊരുക്കാനായി സിദ്ധരാമയ്യ ഗവര്‍ണറെ കാണാന്‍ സമയം തേടിയതായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സിദ്ധരാമയ്യ ഗവര്‍ണറെ കാണാന്‍ സമയം തേടിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട് ഇന്‍ഡോറിലേക്ക് പോയിരിക്കുകയാണ്. ഗവര്‍ണര്‍ ഇല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് സിദ്ധരാമയ്യ രാജിക്കത്ത് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിദ്ധരാമയ്യ ഇപ്പോള്‍ സ്ഥാനമൊഴിയേണ്ടതില്ലെന്നും, ദലിത് മുഖ്യമന്ത്രി വേണമെന്നും ചില എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഡി കെ ശിവകുമാര്‍ പുതിയ മുഖ്യമന്ത്രി ആകുമെന്നാണ് വിവരം.
സിദ്ധരാമയ്യ രാജിവെച്ചാല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് സിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ബംഗലൂരുവിലുണ്ട്. സിദ്ധരാമയ്യ രാജ്യസഭയിലേക്ക് എത്തണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎല്‍എയായി തുടരാന്‍ അനുവദിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ യതീന്ദ്രയ്ക്ക് ഡികെ ശിവകുമാര്‍ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് നല്‍കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates