ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയത് രണ്ടു നിര്‍ദേശങ്ങള്‍. സിംബല്‍ ലോഡിങ് യൂണിറ്റ് മുദ്രവച്ച് 45 ദിവസമെങ്കിലും സൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനു ശേഷം മൈക്രോ കണ്‍ട്രോളര്‍ പ്രോഗാം വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവസരം നല്‍കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഇത്തരമൊരു ആവശ്യം സ്ഥാനാര്‍ഥി ഫലപ്രഖ്യാപനത്തിന് ശേഷം ഏഴു ദിവസത്തിനകം ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.
പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി. പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന, ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.
വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോള്‍ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ ജഡ്ജിമാര്‍ ഉയര്‍ത്തിയിരുന്നു. മൈക്രോ കണ്‍ട്രോളര്‍ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാന്‍ സാധിക്കുമോ, തെരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയവയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ചോദിച്ചു. ഇത് ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. അപ്പോള്‍ 'രാജ്യത്ത് തൊണ്ണൂറ്റി ഏഴ് കോടിയാണ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം,' ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ഇവിഎമ്മുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഖന്ന ചോദിച്ചു, 'അതെ, 60 കോടി വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം. ശരിയാണോ?' മനുഷ്യന്റെ ഇടപെടലാണ് പ്രസ്‌നമുണ്ടാക്കുന്നത്. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്‌റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ പ്രശ്‌നം ഉണ്ടാകുന്നു, ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍, അത് നല്‍കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates