ചെന്നൈ: കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം തമിഴ്‌നാട്ടിൽ ഭരണത്തിലേറിയ തമിഴക വെട്രി കഴകം (ടിവികെ) തങ്ങളുടെ ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിലേക്ക്. ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഭരണകക്ഷിയായ ടിവികെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. പ്രമുഖ ദ്രാവിഡ പാർട്ടിയായ എഐഎഡിഎംകെയും മത്സരരംഗത്തേക്ക് എത്തുമെന്നതിനാൽ ഇരുമണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത തെളിയുന്നത്.
മധുരാന്തകം മണ്ഡലത്തിൽ കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർത്ഥികളായി ജനവിധി തേടുക. ഇരുവർക്കും മണ്ഡലങ്ങളിലുള്ള ശക്തമായ വ്യക്തിപ്രഭാവവും വോട്ടുബാങ്കും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഏപ്രിൽ 23-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി വിജയിച്ചവരാണ് ഇരുവരും. പിന്നീട് എംഎൽഎ സ്ഥാനം രാജിവെച്ച് ഇവർ ടിവികെയിൽ ചേരുകയായിരുന്നു. ഇതോടെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ ടിവികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം കുമാരവേൽ. സത്യഭാമ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയാണ്.
കോൺഗ്രസും എംഡിഎംകെയും ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ അണിനിരത്തി രൂപീകരിച്ച 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്' (മതനിരപേക്ഷ സാമൂഹിക നീതി മുന്നണി) എന്ന മുന്നണിയുടെ ബാനറിലാണ് ടിവികെ ഈ ഉപതെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ബുധനാഴ്ച ചേർന്ന ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ് മുന്നണിയുടെ പേര് ഔദ്യോഗികമായി തീരുമാനിച്ചത്.
വിജയം മാത്രമാണ് ഏക ലക്ഷ്യമെന്നും ചരിത്ര വിജയം ഉറപ്പാക്കാൻ പാർട്ടി ഭാരവാഹികളും പ്രവർത്തകരും അണിനിരക്കണമെന്നും മുഖ്യമന്ത്രി വിജയ് ആഹ്വാനം ചെയ്തു. ടിവികെ സർക്കാരിന്റെ നൂറു ദിനങ്ങളിലെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിജയം സ്വന്തമാക്കുമെന്ന് സ്ഥാനാർത്ഥി മരഗതം കുമാരവേൽ പ്രതികരിച്ചു.
ടിവികെയെ നേരിടാൻ അഭിഭാഷകരായ രണ്ട് പ്രമുഖ സ്ഥാനാർത്ഥികളെയാണ് പ്രധാന പ്രതിപക്ഷമായ ഡിഎംകെ കളത്തിലിറക്കിയിരിക്കുന്നത്. മധുരാന്തകം മണ്ഡലത്തിൽ മുൻ എംഎൽഎ അഡ്വ. ഐ. പരന്താമനും ധാരാപുരത്ത് അഡ്വ. എസ്. സുഗന്ധ്യയും ഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിക്കും. അതേസമയം എഐഎഡിഎംകെ തങ്ങളുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലാണ്. അപേക്ഷകൾ ക്ഷണിച്ച് ഉടൻതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 6-നാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ 9-ന് വോട്ടെണ്ണൽ നടക്കും. സർക്കാർ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാൽ ടിവികെ സർക്കാരിന്റെ ജനപ്രീതി വിലയിരുത്തപ്പെടുന്ന നിർണ്ണായക മത്സരമായി ഈ ഉപതെരഞ്ഞെടുപ്പ് മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates