ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ ഭീകരനെ പിടികൂടി. ജമ്മു കശ്മീർ പൊലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.
കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ പിടിയിലായ ഭീകരനിൽ നിന്നു കണ്ടെടുത്തതെന്നു ജമ്മു കശ്മീർ ഐജിപി വിജയകുമാർ പറഞ്ഞു. ലഷ്കറെ തൊയ്ബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് ഐജിപി അറിയിച്ചു. കൊലയാളിക്കു സഹായം നൽകി പ്രദേശവാസിയും പിടിയിലായതായി പൊലീസ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് അവധിയിൽ തുടരുകയായിരുന്ന സിആർപിഎഫ് ജവാൻ മുക്താർ അഹമ്മദ് ദോഹിക്കെതിരെ ആക്രമണം ഉണ്ടായത്.
ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നുവെന്നു മനസിലാക്കിയ ഭീകരർ ശനിയാഴ്ച രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണു മുക്താർ അഹമ്മദ് ദോഹിയുടെ മരണം. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ സമീർ അഹമ്മദ് മല്ലയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെയാണ് സിആർപിഎഫ് ജവാനെ ഭീകരർ കൊലപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates