കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ശക്തമായ വിമതശല്യം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു രാജ്യസഭാ എംപിയായ സുഷ്മിത ദേവ് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്ന് രാജിവെച്ചു. ഈ ആഴ്ചയില്‍ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ രാജ്യസഭാ എംപിയാണ് സുഷ്മിത ദേവ്. രാജിവെച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയതോടെ സുഷ്മിത ദേവ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് 2021ലാണ് 53കാരിയായ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത. കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയായിരുന്നു. നേരത്തെ തന്റെ പിതാവിന്റെ ശക്തമായ സ്വാധീനമേഖലയായിരുന്ന അസമിലെ സില്‍ചാറില്‍ നിന്നുള്ള എംപി കൂടിയായിരുന്നു അവര്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതിര്‍ന്ന തൃണമൂല്‍ നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍, ബംഗാളിലെ തൃണമൂല്‍ പാര്‍ട്ടിക്കും അതിന്റെ 15 വര്‍ഷത്തെ ഭരണത്തിനുമെതിരെ റോയ് കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ഇതിനിടെ രാഹുൽ ഗാന്ധിയുമായി തൃണമുൽ നേതാവ് അഭിഷേക് ബാനര്‍ജി ചര്‍ച്ച നടത്തി.
ബംഗാളിലെ പാര്‍ട്ടിയുടെ നിയമസഭാ അംഗങ്ങളില്‍ നിന്ന് ഉണ്ടായ ശക്തമായ വിമത നീക്കത്തിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ ഉണ്ടായിരിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിച്ച ശോഭന്‍ദേബ് ചട്ടോപാധ്യായയെ തള്ളി, 58 തൃണമൂല്‍ എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയെ പിന്തുണച്ച് പാര്‍ട്ടിക്കെതിരെ തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.ഇതിന് പിന്നാലെ ഋതബ്രതയെ അസംബ്ലി സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates