ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കയും നിധികളും മോഷ്ടിക്കപ്പെട്ടുവെന്ന പ്രതിപക്ഷ നേതാക്കളുടെ ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അയോധ്യ പൊലീസിന് കത്തുനൽകി. കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച അവകാശവാദങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് ആർഎസ്എസ് പോഷക സംഘടനയായ വിഎച്ച്പി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അയോധ്യ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഷുതോഷ് തിവാരിക്ക് വിഎച്ച്പി ഇന്റർനാഷണൽ പ്രസിഡന്റ് അലോക് കുമാർ ജൂലൈ 4-ന് ഔദ്യോഗികമായി കത്തയച്ചു. പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തി അവർ ഉന്നയിച്ച ആരോപണങ്ങളുടെ യഥാർത്ഥ ഉറവിടം, വസ്തുതാപരമായ അടിസ്ഥാനം, അവരുടെ പക്കലുള്ള രേഖകൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
പ്രതിപക്ഷ നേതാക്കൾ പൊതുവേദികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൃത്യമായ കണക്കുകൾ നിരത്തിയാണ് അഴിമതി ആരോപിച്ചതെന്ന് വിഎച്ച്പി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.വെറും ജൂനിയർ ജീവനക്കാർക്ക് മാത്രമായി സി.സി.ടി.വി ക്യാമറകൾ ഓഫാക്കാനും കോടിക്കണക്കിന് രൂപയുടെ കാണിക്ക വകമാറ്റാനും കഴിയില്ലെന്നും, ഇതിന് പിന്നിൽ വലിയ സ്വാധീനമുള്ള ഉന്നതർക്ക് പങ്കുണ്ടോ എന്ന് പ്രിയങ്ക ചോദ്യമുയർത്തിയിരുന്നു. ശ്രീരാമന്റെ മാല, ചരൺ പാദുകങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ, വെള്ളി ഇഷ്ടികകൾ, വിളക്കുകൾ എന്നിവയ്ക്ക് പുറമെ 200 കോടിയോളം രൂപയും മോഷ്ടിക്കപ്പെട്ടുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ യു.പി പൊലീസും ഇ.ഡിയും സിബിഐയും പുലർത്തുന്ന നിശ്ശബ്ദതയെയും അദ്ദേഹം ചോദ്യം ചെയ്തു.വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഭക്തർ നൽകിയ കാണിക്കകളിൽ 20,000 കോടി രൂപയുടെ വൻ അഴിമതിയാണ് നടന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജി വെച്ചതായും കത്തിൽ പരാമർശമുണ്ട്.
ഈ നേതാക്കളുടെ പരസ്യ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ, ഈ കേസിന്റെ അന്തർധാരകളെക്കുറിച്ച് അവർക്ക് കൃത്യമായ അറിവുണ്ടെന്ന് വിശ്വസിക്കേണ്ടി വരുമെന്ന് അലോക് കുമാർ കത്തിൽ പറയുന്നു. അന്വേഷണം സുതാര്യവും നിഷ്പക്ഷവുമായി പൂർത്തിയാക്കാൻ ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. നേതാക്കൾ നൽകുന്ന തെളിവുകൾ യഥാർത്ഥ വസ്തുത കണ്ടെത്താൻ അന്വേഷണ ഏജൻസിയെ സഹായിക്കും. എന്നാൽ, യാതൊരുവിധ തെളിവുകളുമില്ലാതെ സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ലക്ഷ്യമിട്ട് നടത്തിയ വ്യാജമായ 'വന്യമായ ആരോപണങ്ങൾ' മാത്രമാണ് ഇതെങ്കിൽ ഇവർക്കെതിരെ ഇന്ത്യൻ നിയമപ്രകാരം കടുത്ത നടപടിയെടുക്കണം. ആർക്കും വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവാദമില്ലെന്നും കത്തിൽ വിഎച്ച്പി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates