ന്യൂഡല്‍ഹി: അടുത്ത ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള ബിജെപി സഖ്യകക്ഷികളുടെ കൂടിയാലോചന തിങ്കളാഴ്ച നടന്നേക്കും. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ജൂലൈ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാന്‍ സാധ്യതയുണ്ട്. ഇതിനുശേഷമാകും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ചര്‍ച്ച തുടങ്ങുക. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജില്‍, ആകെയുള്ള 782 എംപിമാരില്‍ ഏകദേശം 425 അംഗങ്ങളുടെ ഭൂരിപക്ഷം ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുണ്ട്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന സൂചനകള്‍ക്കിടയിലാണ് എന്‍ഡിഎയുടെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ബിജെപി ഇതുവരെ യാതൊരു സൂചനയും പുറത്തു വിട്ടിട്ടില്ല. അതേസമയം ആര്‍എസ്എസുമായി ബന്ധമുള്ള ഒരാളാകും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുര്‍മു വന്നതുപോലെ, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരാനുള്ള സാധ്യതയും ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്ന്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയെത്തിയ ആളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സംഘപരിവാര്‍ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും, നിലവില്‍ ഗവര്‍ണര്‍ സ്ഥാനത്തുള്ള നാലുപേരെ പരിഗണിക്കുന്നുവെന്നും ബിജെപി നേതാവ് സൂചിപ്പിച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട്, സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാത്തൂര്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്.
സ്ത്രീ ശാക്തീകരണ മുദ്രാവാക്യത്തിന് അനുസൃതമായി ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ സന്ദേശം നല്‍കാന്‍ മോദി സര്‍ക്കാര്‍ വീണ്ടും ഒരു ധീരമായ ചുവടുവെപ്പ് നടത്തിയേക്കാമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇതുയാഥാര്‍ത്ഥ്യമായാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളില്‍ വനിതകളെത്തും. അങ്ങനെയെങ്കില്‍ നാരീശക്തിയുടെ ഗണ്യമായ പ്രാതിനിധ്യം ഇത് അടയാളപ്പെടുത്തുമെന്നാണ് ബിജെപി വിലയിരുത്തൽ. സൈനികമേധാവി സ്ഥാനത്ത് ഒരു വനിത എത്തുന്നത് അതിവിദൂരമായി തുടരില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അടുത്തിടെ പ്രസ്താവിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates