ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടിസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുക. ഭരണഘടനാ ബെഞ്ചിൽ നിന്നും കൊളീജിയത്തിൽ ഉൾപ്പെട്ട മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിനെതിരായ ഹർജി കോൺഗ്രസ് സുപ്രീംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ ശ്രദ്ധയില്‍പ്പെടുത്താനിരിക്കുകയായിരുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസ് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഹർജി ആ ബെഞ്ചിന് വിടുകയായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തുവന്ന മുതിർന്ന ജഡ്ജിമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നീ കൊളീജിയം അംഗങ്ങളെ ഭരണഘടന ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നോട്ടിസ് ഉപരാഷ്ട്രപതി തളളിയതിനെ തുടർന്നാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്ന് ഹർജിയിൽ എംപിമാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.
ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ടു നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉയർത്തിയ ‘കേഹാർ ന്യായ’ത്തിനു പ്രസക്തിയില്ലെന്ന് കോൺഗ്രസ് വക്താവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates