ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസ് തലവന്‍ മുഹമ്മദ് സാദിനെതിരെ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച് ഡല്‍ഹി പൊലീസ്. ആദ്യമയച്ച നോട്ടീസിന് മുഹമ്മദ് സാദ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് രണ്ടാമതും നോട്ടീസ് നല്‍കിയത്.
ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ നോട്ടീസില്‍ 26 ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരം നല്‍കാന്‍ സാദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ മറുപടിയില്‍ താന്‍ ക്വാറന്റൈനിലാണെന്നും ലോക്ക്ഡൗണ്‍ മൂലം യാത്രാ വിലക്ക് ഉള്ളതിനാല്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നുമാണ് മൗലാന സാദ് അറിയിച്ചത്.
ഇതോടെയാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് രണ്ടാമതും നോട്ടീസ് നല്‍കിയത്. രാജ്യം ലോക്ക്ഡൗണിലായതിനാല്‍ തനിക്ക് ഫയലുകള്‍ ശേഖരിക്കാനായില്ലെന്ന സാദിന്റെ മറുപടി ദുര്‍ബലമാണെന്നാണ് പൊലീസ് വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ക്രൈംബ്രാഞ്ചിനും ഡല്‍ഹി സര്‍ക്കാരിനും രേഖകള്‍ സമര്‍പ്പിച്ചതായി തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസ് അവകാശപ്പെട്ടു. മര്‍ക്കസ് സമര്‍പ്പിച്ച രേഖകള്‍ ഉറുദുവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നടന്ന പരിപാടിയില്‍ 1,010 ഇന്ത്യക്കാരും 281 വിദേശികളും പങ്കെടുത്തതായും അവര്‍ പറഞ്ഞു. എന്നാല്‍ ഈ കാലയളവില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു.
നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിന്റെ സംഘാടകനായ മൗലാന സാദിനെതിരെയും ജമാഅത്തിലെ അംഗങ്ങള്‍ക്കെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates