India

മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടെ ചത്തീസ്​ഗഢിൽ ഓന്നാം ഘട്ട വോട്ടെടുപ്പ്; പോളിങ് 58.55 ശതമാനം

ചത്തീസ്ഗഢില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കെ തന്നെ വൈകിട്ട് അഞ്ചര വരെ 58. 55 ശതമാനമായിരുന്നു പോളിങ്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ചത്തീസ്ഗഢില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കെ തന്നെ വൈകിട്ട് അഞ്ചര വരെ 58. 55 ശതമാനമായിരുന്നു പോളിങ്. മുഖ്യമന്ത്രി രമണ്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടി. 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലവും രമണ്‍ സിങ് മത്സരിച്ച രാജ്നന്ദ്ഗാവാണ്. മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സഹോദര പുത്രിയും ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷയുമായ കരുണ ശുക്ലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മൂന്ന് വോട്ടർമാർക്ക് ഒരു ഭടൻ എന്ന രീതിയിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏർപ്പെടുത്തിയത്. 

മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍, നന്ദഗാവ് മേഖലകളിലെ 18 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഈ മേഖലകളില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ 18 സീറ്റില്‍ 12 ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ്, സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയും മത്സര രംഗത്തുണ്ട്. ബിഎസ്പിയും സിപിഐയുമായി ചേര്‍ന്ന സഖ്യം രൂപീകരിച്ചാണ് അജിത് ജോഗിയുടെ പോരാട്ടം. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇതിടയാക്കുമെന്നാണ് വിലയിരുത്തല്‍.

മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കിടെയാണ് പോളിങ് നടന്നത്. ബീജാപൂരില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ദന്തേവാഡയില്‍ സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കും പരുക്കില്ല.  പോളിങ് പുരോഗമിക്കവേ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബീജാപൂരില്‍ സൈന്യത്തിന് നേരെ മാവോയിസ്റ്റ്  ആക്രമണം ഉണ്ടായത്. സൈന്യവും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ നാല് മണിക്കൂറോളം നീണ്ടു. അഞ്ച് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി സൈനിക വക്താക്കള്‍ അറിയിച്ചു. പ്രത്യേക സേനയായ കോബ്രയുടെ മൂന്ന് സൈനികര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ദന്തേവാഡയിലെ തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം പോളിങിന് തൊട്ടുമുൻപ് കുഴി ബോംബ് സ്ഫോടനം ഉണ്ടായി. സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യമിട്ട് റോഡില്‍ കുഴിച്ചിട്ട സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനികര്‍ കടന്നുപോയതിന് ശേഷമായിരുന്നു സ്ഫോടനം. അതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. കോന്‍റയിലെ ഒരു ബൂത്തില്‍ മൂന്ന് സഫോടക വസ്തുക്കള്‍ സൈന്യം കണ്ടെത്തി. തുടര്‍ന്ന് പോളിങിനായി മറ്റൊരു ബൂത്ത് സജ്ജീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT