ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ല. അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാൻ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി വിദ്യാർത്ഥികൾക്കായി സീറ്റുകൾ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹർജികളിൽ ആരോപിച്ചിരുന്നു. 50 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാർട്ടികളും ചില വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഒബിസി വിഭാഗക്കാർക്ക് സംവരണം നിഷേധിച്ചത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹർജി സ്വീകരിക്കുന്നതിന് വിസമ്മതിച്ചു. ഹർജി പിൻവലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates