കെ എന്‍ ബാലഗോപാല്‍  ഫെയ്‌സ്ബുക്ക്
Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി, രണ്ടാം പിണറായി സര്‍ക്കാര്‍ അനുവദിച്ചത് 4267 കോടി

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂര്‍ണമായും സൗജന്യമാണ്.

197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകള്‍, അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

25 സ്‌പെഷ്യാലിറ്റികളിലായി 1667 പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ വിഭാനം ചെയ്ത 89 പാക്കേജുകളില്‍നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളില്‍ ഉള്‍പ്പെടുത്താത്ത ചികിത്സകള്‍ക്കായി അണ്‍സ്പെസിഫൈഡ് പാക്കേജുകള്‍ ഉപയോഗിക്കാം.

ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) പദ്ധതിയിലൂടെ നല്‍കുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമും നിലവിലുണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ് ആനുകൂല്യവുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'