ആലപ്പുഴ: തോരാതെ പെയ്ത മഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെ ആയിരക്കണക്കിന് ജനങ്ങളാണ് വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. വിഎസിനെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുള്ളത് ഓരോ അനുഭവങ്ങളാണ്. കൊല്ലം സ്വദേശിയായ ഒരു യുവാവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊടാത്ത മനുഷ്യരുണ്ടാവില്ല.
'എന്റെ ശബ്ദം നഷ്ടപ്പെടും മുന്‍പ് എന്റെ സഖാവിന് അഭിവാദ്യം അര്‍പ്പിക്കാനാണ്' വന്നതെന്നാണ് യുവാവ് പറയുന്നത്. എന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യാന്‍ പോവുകയാണ്. ഞാനാദ്യമായി രക്തം ഛര്‍ദിച്ചത് സഖാവ് വിഎസിന് വേണ്ടി മുദ്രാവാക്യം വിളിച്ചപ്പോഴാണ്. ഞാന്‍ ബാലസംഘത്തിന്റെ ഏരിയ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ മെമ്പറായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ സിപിഎം മെമ്പറായിരുന്ന ഒരാളാണ്. എന്റെ ഓപ്പറേഷന്‍ ഉടനുണ്ടാകും. എന്റെ ശബ്ദം നഷ്ടപ്പെടുന്നതിന് മുമ്പ് സഖാവിന് അവസാനമായി മുദ്രാവാക്യം വിളിക്കാനാണ് എത്തിയത്. എന്റെ കുഞ്ഞുമകനും ഭാര്യയ്ക്കുമൊപ്പമാണ് വന്നത്. യാത്ര ചെയ്യാന്‍ കഴിയുന്ന ആരോഗ്യമില്ലാഞ്ഞിട്ട് പോലും കൊച്ചിയിലെ ചികിത്സക്കിടെ ഓടിവന്നതാണ്, യുവാവ് പറഞ്ഞു.
തന്റെ അമ്മയുടെ മരണ സമയത്ത് ഓടിവന്ന് ആശ്വസിപ്പിച്ച വിഎസിനെ കുറിച്ച് പറഞ്ഞപ്പോള്‍ യുവാവ് വിതുമ്പുകയായിരുന്നു. കണ്ഠമിടറി വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവാവ് നടന്നു നീങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates