കൊച്ചി: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസിന്റെ പക്കലുണ്ടായിരുന്ന ആകെയുള്ള തുമ്പ് ഇടിച്ച കാറിന്റെ സൈഡ് മിറർ. അതും കയ്യിൽ വെച്ച് കുറ്റം തെളിയിച്ചിരിക്കുകയാണ് കാലടി പൊലീസ്.
അപകടമുണ്ടാക്കിയ കാറിന്റെ റോഡരികിൽ തെറിച്ചുവീണ സൈഡ് മിറർ കൊണ്ട് 18 ദിവസത്തെ അന്വേഷണത്തിനൊടുവിൽ കാറുകാരനെ പൊലീസ് കണ്ടെത്തി. ഇതിനായി അൻപതോളം സിസി ടിവി ക്യാമറകളും നൂറിലേറെ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങളും ശേഖരിച്ചും വിലയിരുത്തിയുമായിരുന്നു അന്വേഷണം.
മേയ് 24ന് രാത്രി 7.15നാണ് മറ്റൂർ- നെടുമ്പാശേരി വിമാനത്താവള റോഡിൽ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയത്. സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്മെന്റിലെ പ്രൊജക്ട് ഡയറക്ടർ സെഫീന വിനോ (32) ആണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ സെഫീന തോട്ടിലേക്കു തെറിച്ചു വീണു. തോളെല്ലിനു 3 ഒടിവുകളുണ്ടായി.
വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാൽ അപകടത്തില് ദൃക്സാക്ഷികൾ ഉണ്ടായില്ല. ഇടിച്ച കാറിൽനിന്നു തെറിച്ചു വീണ കറുത്ത മിറർ മാത്രമാണ് തെളിവായി ആകെ കിട്ടിയത്. ഇത് ഏതു തരം കാറിന്റെ മിറർ ആണെന്ന് പൊലീസ് പരിശോധനയിൽ മനസ്സിലായി. മറ്റൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി പരിശോധിച്ചപ്പോൾ സെഫീന സ്കൂട്ടറിൽ പോകുന്നതും ഒരു മിനിറ്റിനുള്ളിൽ തന്നെ ഇത്തരം ഒരു കാർ എതിർ ദിശയിലേക്കു പോകുന്നതും കണ്ടെത്തി.
കാലടി സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലെ സിസി ടിവിയിൽ നിന്ന് ഈ കാറിനു വലതു ഭാഗത്തു മിറർ ഇല്ലെന്നു വ്യക്തമായി. പക്ഷേ, മൂവാറ്റുപുഴ വരെയുള്ള സിസി ടിവി പലതും പരിശോധിച്ചിട്ടും കാർ നമ്പർ വ്യക്തമായിരുന്നില്ല. കാറിന്റെ മുന്നിലെ ചില്ലിൽ എയർപോർട്ട് എന്നെഴുതി ഒട്ടിച്ചിരിക്കുന്നത് ഒരു സിസിടിവി ദൃശ്യത്തിൽ കണ്ടു. തുടർന്നു പ്രത്യേക അനുമതി വാങ്ങി വിമാനത്താവളത്തിലെ എല്ലാ സിസി ടിവികളും പരിശോധിച്ചു.
അവിടേയും കാർ കണ്ടുവെങ്കിലും നമ്പർ വ്യക്തമാവാതിരുന്നത് കുഴപ്പിച്ചു. വിമാനത്താവളത്തിൽ വാഹന നമ്പർ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്ന് നമ്പറുകൾ ശേഖരിച്ച് ആ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങളെടുത്തു. അതിൽ നിന്ന് അപകടമുണ്ടാക്കിയ വാഹനത്തോട് സാമ്യമുള്ള കാറുകൾ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിൽനിന്ന് അന്നു വന്നിട്ടുണ്ടെന്നു കണ്ടെത്തി.
ഒടുവിൽ റാന്നിയിൽ യഥാർഥ കാർ കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന റാന്നി എടമൺ തെക്കേമാനിൽ ജെറിൻ വർഗീസ് (29) അറസ്റ്റിലായി. കാലടി സ്റ്റേഷനിലെ എഎസ്ഐ ജോഷി തോമസും സിവിൽ പൊലീസ് ഓഫിസർ കെ.എ. നൗഫലുമാണ് തുടരെ അന്വേഷണം നടത്തി കാറുകാരനെ പൊക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates