കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് യുവനേതാവായ അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനുമാണ്.
ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാര്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമാണ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. നിയമസഭയിലേക്ക് കന്നി മത്സരമാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്.
നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ പത്‌നി ഉമ തോമസിനെ നിശ്ചയിച്ച സാഹചരത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യവും സിപിഎം പരിഗണിച്ചിരുന്നു. സാമ്പത്തികശാസ്ത്ര വിദഗ്ധയും കോളജ് മുന്‍ അധ്യാപികയുമായ ഡോ. കൊച്ചുറാണി ജോസഫിനെ ഇടതു സ്വതന്ത്രയായി മത്സരിപ്പിക്കുന്നതാണ് പരിഗണിച്ചിരുന്നത്.
തൃക്കാക്കര ഭാരതമാതാ കോളജ് എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഹെഡ്ഡും സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ കൊച്ചുറാണിയെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ സഭയുടെ പിന്തുണയും ഉണ്ടാകുമെന്നാണ് കൊച്ചുറാണിയെ പിന്തുണച്ചവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തൃക്കാക്കരയില്‍ സിപിഎം നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി രാഷ്ട്രീയമായി നേരിടാന്‍ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates