കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റി പകരം അതേ പദ്ധതി ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചത് അല്‍പ്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.
2015 മെയ് 15ന് നടന്ന ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലകം അടര്‍ത്തിയെടുത്ത് മാറ്റി അതേ സ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല്‍ ചൂലെടുത്തു വെച്ചതായാണ് കണ്ടത്.
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ വെച്ചിട്ടുണ്ട്. ഇതു തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയതാല്‍ ഇവിടെ തന്നെ പുന:സ്ഥാപിക്കും. ഏതു വിവരദോഷിയായ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്ന് അന്വേഷിക്കണം.
മുഹമ്മദ് റിയാസ് പുതുതായി എന്തെങ്കിലും ഉദ്ഘാടനം ചെയതിട്ടുണ്ടെങ്കില്‍ ശിലാഫലകം സ്ഥാപിക്കാന്‍ സ്ഥലം വേറെയുമുണ്ടെന്നിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ പേരെഴുതിയ ശിലാഫലകം അടര്‍ത്തിമാറ്റിയത് ബോധപൂര്‍വമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും എ പി അനില്‍കുമാര്‍ ടൂറിസം മന്ത്രിയുമായിരിക്കേ നിരവധി വികസനപദ്ധതികള്‍ ടൂറിസം മേഖലയില്‍ കണ്ണൂരില്‍ നടന്നിരുന്നു.
അതിനെയൊക്കെ തമസ്‌കരിച്ച് റിയാസാണ് ഇവിടെ ടൂറിസം വികസനമുണ്ടാക്കിയതെന്നു വരുത്താനുള്ള പ്രഹസനമാണ് ഈ നടപടി. മുഖ്യമന്ത്രിയും മന്ത്രിമാരും മാറുന്നതനുസരിച്ച് ശിലാഫലകങ്ങള്‍ മാറ്റിയാല്‍ ഒന്‍പതു വര്‍ഷം മുമ്പുള്ള ഒരു ഫലകവും കേരളത്തില്‍ കാണാന്‍ പാടില്ലല്ലോ.
ശിലാഫലകം സ്ഥാപിക്കുന്നതു തന്നെ വികസന പദ്ധതികളാവിഷ്‌കരിച്ച ജനനേതാക്കളുടെ ഓര്‍മ നിലനിര്‍ത്താനാണ്. അതിനെ നിരാകരിക്കുന്ന നടപടിയാണ് പയ്യാമ്പലത്തുണ്ടായത്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്നതിനു തുല്യമാണിത്.
സംഭവത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നേതാക്കളായ കെ പ്രമോദ്, റിജിൽ മാക്കുറ്റി, ബൈജു വർഗ്ഗീസ്, ടി ജയകൃഷ്ണൻ, പി മുഹമ്മദ് ഷമ്മാസ്, കായക്കൽ രാഹുൽ, എം കെ വരുൺ, ഫർഹാൻ മുണ്ടേരി, ഷിബിൽ കെ കെ, പി എ ഹരി, റിജിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates