ആര്യാടൻ ഷൗക്കത്ത് - Nilambur by-election ടെലിവിഷന്‍ ചിത്രം
Kerala

'നിലമ്പൂരില്‍ മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നു; വിജയം ഉറപ്പ്'; ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എഐസിസി

നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത്  (Nilambur by-election ) യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് (Aryadan Shoukath) പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പാര്‍ട്ടി, യുഡിഎഫ് നിലമ്പൂരില്‍ മത്സരിക്കാന്‍ അവസരം തന്നിരിക്കുകയാണ്. ഇത് വ്യക്തപരമായി ലഭിച്ചതല്ല. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ കിട്ടിയതാണ്. ഇത് നല്ല രൂപത്തില്‍ വിനിയോഗിക്കും. രണ്ടുതവണ നഷ്ടമായ നിലമ്പൂരിനെ തിരിച്ചിപിടിക്കാനും ആര്യാടന്‍ മുഹമ്മദിന്റെ വികസനത്തുടര്‍ച്ചയ്ക്കും അനുകൂലമായ വിധിയുണ്ടാകും. എന്നെ പോലെത്തന്നെ പലരും നിലമ്പൂരില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ എല്ലാവര്‍ക്കും മത്സരിക്കാനാവില്ല. ഒരാള്‍ക്കേ മത്സരിക്കാനാകുകയുള്ളു. സ്ഥാനാര്‍ഥി ആരായാലും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പാര്‍ട്ടി പറഞ്ഞതാണ്. ഒറ്റക്കെട്ടായി യുഡിഎഫ് മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കാലം യുഡിഎഫിന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ അവസരം തന്നതിന് പാര്‍ട്ടി നേതൃത്വത്തിനോട് നന്ദിയുണ്ട്. നല്ല വിജയം ഉണ്ടാക്കാന്‍ കഴിയും'-

നിലമ്പൂരില്‍ മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നൂറ് ശതമാനം വിജയം ഉണ്ടാകും. കഴിഞ്ഞ കാല തെരഞ്ഞെടുപ്പ് വിധികള്‍ പരിശോധിച്ചാല്‍ നിലമ്പൂരിലെ മാറ്റം പ്രകടമാകും. രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കൗണ്ടഡൗണ്‍ ആരംഭിക്കുന്നതാകും നിലമ്പൂര്‍ തെരഞ്ഞെടുപ്പെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തിരുന്നു.

ഇടതുമുന്നണി അംഗമായിരുന്ന പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണിത്.ഇതുവരെ നടന്ന നാല് ഉപതെരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT