മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ( Aryadan Shoukath ) തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് നിലമ്പൂര്‍ കോടതിപ്പടിയിലാണ് കണ്‍വെന്‍ഷന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.
യുഡിഎഫ് ക്യാമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി മുന്നോട്ടുപോകുകയാണ്. 263 ബൂത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്.
ആര്യാടന്‍ ഷൗക്കത്തിന് എട്ടുകോടിയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്. രണ്ട് കേസുകളാണ് ഷൗക്കത്തിന്റെ പേരിലുള്ളത്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള കേസുകളാണ്. അൻവർ എംഎൽഎയായിരിക്കെയാണ് 2 കേസുകളും എടുത്തത്.
ഇടതു സ്ഥാനാര്‍ത്ഥി സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates