പാലക്കാട്: നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ട കാട്ടാനയായ “ചില്ലിക്കൊമ്പൻ” ഇനി ഓർമ. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന നെല്ലിയാമ്പതിയിലെ കൊമ്പനായ ചില്ലിക്കൊമ്പനാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു.
ഡാമിലെ കണ്ടൂർ കനാലിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോഴാണ് ആന ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകിട്ടോടെയാണ് ആളിയാർ ഡാമിലെ കനാലിലൂടെ കാട്ടാനയുടെ ജഡം ഒഴുകിപ്പോകുന്ന ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട ജഡം പിന്നീട് തിരുമൂർത്തി അണക്കെട്ട് ഭാഗത്തുനിന്ന് തമിഴ്നാട് വനംവകുപ്പ് ഞായറാഴ്ച ഉച്ചയോടെ പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരിഞ്ഞത് ചില്ലിക്കൊമ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സവിശേഷമായ കൊമ്പുകളുടെ ആകൃതിയും സൗമ്യമായ സ്വഭാവവുമാണ് ചില്ലിക്കൊമ്പനെ മറ്റാനകളിൽ നിന്ന് വ്യത്യസ്തനാക്കിയത്. ഈറത്തണ്ട് പോലെ നീണ്ടുനിൽക്കുന്ന കൊമ്പുകൾ കാരണം നാട്ടുകാർ തന്നെയാണ് ആനയ്ക്ക് “ചില്ലിക്കൊമ്പൻ” എന്ന പേര് നൽകിയത്.
“നെല്ലിയാമ്പതിയുടെ കാവൽക്കാരൻ” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്ന ചില്ലിക്കൊമ്പൻ വനമേഖലയിലും തോട്ടംപ്രദേശങ്ങളിലുമായി പതിവായി കാണപ്പെടുന്ന കാട്ടാനയായിരുന്നു. ഇടയ്ക്കിടെ ജനവാസ മേഖലയിലിറങ്ങിയിരുന്നെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നതാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ഭയത്തേക്കാൾ സ്നേഹമായിരുന്നു ചില്ലിക്കൊമ്പനോട് നാട്ടുകാർക്കുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates